മൃഗസംരക്ഷണ വാര്‍ത്തകള്‍

ജനുവരി 28, 2010

പാലില്‍ പതിരുണ്ട്

Filed under: ക്ഷീരോത്പാദനം — കേരളഫാര്‍മര്‍ @ 8:00 am
Tags: , ,

തയാറാക്കിയത്: സഞ്ജയ് ചന്ദ്രശേഖര്‍, ജയന്‍ മേനോന്‍, ജിജി പോള്‍, രമേശ് എഴുത്തച്ഛന്‍. സങ്കലനം: അനില്‍ രാധാകൃഷ്ണന്‍

പാല്‍ എവിടെ നിന്നു ശേഖരിക്കുന്നുവെന്നു പോലും അറിയാത്ത തെങ്കാശിയിലെ ഒരു ഡെയറിയുടെ ഉള്ളറകളിലേക്കു ഞങ്ങള്‍ അന്വേഷിച്ചു ചെന്നു.

കേരളത്തില്‍ സുപ്രഭാതം വിരിയിക്കാന്‍ ദിവസംതോറും ആറായിരം ലീറ്റര്‍ പാലാണ് ഇവിടെ നിന്നു വരുന്നത്. വിതരണം മുഴുവന്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളില്‍ വിതരണത്തിനായി പാല്‍ പായ്ക്ക് ചെയ്തു നല്‍കണമെന്ന ആവശ്യവുമായിട്ടാണു ഞങ്ങള്‍ ഈ ഡെയറി സംഘത്തെ സന്ദര്‍ശിച്ചത്. നിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഡെയറി ഡവലപ്മെന്റ് ഡിപാര്‍ട്മെന്റിന്റെ നോട്ടിസ് ഇവര്‍ക്കു പലതവണ ലഭിച്ചതാണ്. പക്ഷേ, ഒന്നും മെച്ചപ്പെട്ടിട്ടില്ലെന്നു ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായി.

‘വീ ജെ ഫാംസ്  - ടേസ്റ്റ് ഓഫ് ക്യാപിറ്റല്‍ എന്ന പേരില്‍ പുതിയൊരു ബ്രാന്‍ഡ് പാല്‍ തിരുവനന്തപുരത്തെ വിപണിയിലെത്തിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാശു വീഴുമെന്നുറപ്പായപ്പോള്‍ ആദ്യത്തെ മടി മാറി, ഡെയറിയുടെ വാതിലുകള്‍ തുറന്നു.

കണ്ടാലറയ്ക്കുന്ന ചുറ്റുപാടായിരുന്നു അവിടെ. ആഴ്ചകളോളം പഴകിയ പാലിന്റെ പുളിച്ച മണം തികട്ടിവരുന്ന അന്തരീക്ഷം. മൂത്രപ്പുരയോടു ചേര്‍ന്നുള്ള പാല്‍ സംഭരണം. നിലവാര പരിശോധന പോലുമില്ലാതെ പാല്‍ ശേഖരണം. നാല് ഡിഗ്രി തണുപ്പില്‍ സൂക്ഷിക്കേണ്ട പാല്‍ കവറുകള്‍ വെറും തണുത്ത വെള്ളത്തില്‍ ഇട്ടുവച്ചിരിക്കുന്നു. അമോണിയം വാതകം ചോരുന്ന ഐസ് പ്ളാന്റ്. വിറകു കത്തിച്ചു പാല്‍ തിളപ്പിച്ചു തൈരുണ്ടാക്കുന്ന എളുപ്പ വിദ്യ.

നാറിപ്പുളിച്ച വസ്ത്രങ്ങള്‍ ധരിച്ചു നില്‍ക്കുന്ന തൊഴിലാളികള്‍. അതിലും മുഷിഞ്ഞ വസ്ത്രവുമായി മുതലാളി – ഇതെല്ലാം തെങ്കാശിക്കാഴ്ചകള്‍.

ലീറ്ററിനു 19.50 രൂപയ്ക്കു ‘വീ ജെ ഫാംസ് ബ്രാന്‍ഡിലുള്ള പാല്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ എത്തിച്ചുതരാമെന്നു മുതലാളി സമ്മതിച്ചു. പിന്നീടു ഡെയറിയുടെ പ്രവര്‍ത്തനം വിവരിച്ചു. റഫ്രിജറേഷന്‍ സംവിധാനങ്ങളുള്ള വാഹനത്തില്‍ മാത്രമേ പാല്‍ കൊണ്ടുപോകാവൂ എന്നാണു ചട്ടം. എന്നാല്‍ തെങ്കാശി ഡെയറിയില്‍ അത്തരം വാഹനമില്ല. പിന്നെ എങ്ങനെ പാല്‍ കേടാകാതെ കേരളത്തിലെത്തിക്കും എന്ന ചോദ്യത്തിനു മുതലാളിയുടെ ഉത്തരം ഇങ്ങനെ: ”അതൊന്നും കുഴപ്പമില്ല. കേരളത്തിലേക്കു നാലു മണിക്കൂര്‍ യാത്രയല്ലേ ഉള്ളൂ. നാല് ഡിഗ്രി തണുപ്പിച്ച പാല്‍ രാത്രി ഏഴു മണിക്കാണു വാഹനത്തില്‍ കയറ്റുക. പതിനൊന്നു മണിയോടെ അതു കൊല്ലത്തെത്തും. ആറു ഡിഗ്രി തണുപ്പ് അപ്പോഴും ഉണ്ടാകും. പിന്നെ എന്തിനാണു ശീതീകരണ സംവിധാനമുള്ള വാഹനങ്ങള്‍! നാലു മണിക്കൂര്‍ കൊണ്ടു രണ്ടു ഡിഗ്രി മാത്രം തണുപ്പു നഷ്ടപ്പെടുന്ന മായാജാലം തെങ്കാശിക്കാര്‍ക്കു മാത്രം സ്വന്തം.

പ്ളാന്റ് കാണിക്കാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും മുതലാളി ഞങ്ങളുടെ വഴിയേ വന്നു. കണ്ടാലറയ്ക്കുന്ന കാഴ്ചകളായിരുന്നു അവിടെ. പാല്‍ തളംകെട്ടിക്കിടന്നു നാറുന്ന സിമന്റ് തറ. കാല്‍ കുത്താന്‍ തോന്നില്ല. നാറ്റം കുറയ്ക്കാന്‍ പലേടത്തും ക്ളോറിന്‍ വിതറിയിട്ടുണ്ട്. അമോണിയം പ്ളാന്റില്‍ നിന്നു ചോരുന്ന വാതകത്തിന്റെ ഗന്ധം കൂടിയാവുമ്പോള്‍ അകത്തേക്കു കയറാന്‍ മടിക്കും.

സംഘങ്ങളില്‍ നിന്നും കര്‍ഷകരില്‍ നിന്നും എത്തിക്കുന്ന പാല്‍ അളന്നു ശേഖരിക്കുന്നതിനു സമീപത്തു തന്നെയാണു മൂത്രപ്പുര. പാല്‍ ശേഖരിക്കുന്ന 5000 ലീറ്ററിന്റെ സ്റ്റോറേജ് ടാങ്ക് ചോര്‍ന്നൊലിക്കുന്നു. ‘അതൊന്നും പ്രശ്നമല്ല, ചെറിയ ചോര്‍ച്ചയേ ഉള്ളൂ മുതലാളിയുടെ വിശദീകരണം. കഴുകാത്ത അലുമിനിയം പാത്രങ്ങളില്‍ നിറച്ചുവച്ചിരിക്കുന്ന പാലും തൈരും. കരിപുരണ്ട മറ്റൊരു പാത്രത്തില്‍ തൈരിനു വേണ്ടി പാല്‍ തിളപ്പിക്കുന്നു. വിറകു മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ എന്നു മുതലാളി. ‘നമ്മ ചിന്ന കമ്പനി താനേ… വിറകായാല്‍ അറുപതു രൂപ കൊണ്ടു കാര്യം കഴിക്കാം. ഗ്യാസും വൈദ്യുതിയുമാണെങ്കില്‍ 150 രൂപയാകും ചെലവ്. നമ്മളെക്കൊണ്ടു പറ്റില്ല.

ഐസ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം പ്ളാന്റില്‍ നിന്നു ചോരുന്ന വാതകം കെട്ടിടത്തിലാകെ പരന്നിട്ടുണ്ട്. ‘ചെറിയ ചോര്‍ച്ചയുണ്ട് സാര്‍… അതൊന്നും പ്രശ്നമല്ല. പ്ളാന്റ് 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കൂ. വെള്ളം തണുപ്പിച്ചു കഴിഞ്ഞാല്‍ പ്ളാന്റ് നിര്‍ത്തിയിടും. പിന്നെ അടുത്ത ദിവസമേ പ്രവര്‍ത്തിക്കൂ. തൊഴിലാളികള്‍ക്ക് ഇതേവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല- മുതലാളി പറഞ്ഞു.

ഈ വെള്ളം എവിടെ നിന്നെടുക്കുന്നു എന്നു ചോദിച്ചപ്പോഴാണു ഞങ്ങള്‍ ഞെട്ടിയത്. ‘വാട്ടര്‍ കണക്ഷന്‍ ഉണ്ട്. പക്ഷേ, അതില്‍ കിട്ടുന്ന വെള്ളം ഒന്നിനും തികയില്ല. പുറത്തെ തോട്ടില്‍ നിന്നെടുക്കും. കിണറും കുഴിച്ചിട്ടുണ്ട്. അതെല്ലാമായി ഒരുവിധം തട്ടിക്കൂട്ടുന്നു- മുതലാളി വിശദീകരിച്ചു. ചെളി നിറഞ്ഞ ആ വെള്ളം കണ്ടപ്പോള്‍ ഞങ്ങള്‍ ഒന്നുകൂടി ഞെട്ടി. ഒരേ വെള്ളം തന്നെയാണു വീണ്ടും വീണ്ടും തണുപ്പിച്ചു പാല്‍ കവറുകള്‍ നിറച്ചുവയ്ക്കുന്നത്. ഇവിടെ നിന്നു നേരെ വാഹനത്തില്‍ കയറ്റി, കേരളത്തിലേക്കു പറപ്പിക്കുകയും ചെയ്യും.

പാല്‍ എവിടെ നിന്നാണു ശേഖരിക്കുന്നതെന്നു ചോദിച്ചപ്പോള്‍ മുതലാളി നയം വ്യക്തമാക്കി. ‘ആട്… മാട്… ഇതും ഞാനും തമ്മില്‍ ഒരു സംബന്ധവും ഇല്ല. സംഘങ്ങള്‍ ശേഖരിച്ചു കൊണ്ടുവരുന്നു. ഞങ്ങള്‍ പായ്ക്ക് ചെയ്ത് അയയ്ക്കുന്നു. അത്രമാത്രം.

ഇത് ഒരു ഡെയറിയുടെ അവസ്ഥ. തിരുനല്‍വേലി, തെങ്കാശി എന്നിവിടങ്ങളില്‍ മാത്രം പത്തോളം ഡെയറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ പ്രധാന വിപണി കേരളം തന്നെയാണ്. ഓരോരുത്തരും അയ്യായിരം മുതല്‍ പതിനായിരം ലീറ്റര്‍ വരെ പാല്‍ ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു. പന്ത്രണ്ടു കോടിയോളം മുതല്‍ മുടക്കി, നല്ല രീതിയില്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ഡയറികളും തിരുനല്‍വേലിയില്‍ ഉണ്ട്. മലയാളികള്‍ക്കു മുഴുവന്‍ പാല്‍ നല്‍കാന്‍ ‘മില്‍മയ്ക്കു സാധിക്കാതെ വരുമ്പോള്‍ ആശ്രയിക്കുന്നത് ഈ തമിഴ് കമ്പനികളെ തന്നെയാവണം. പക്ഷേ, അവരുടെ പാല്‍ നിര്‍മാണത്തിന്റെ നിലവാരം കൂടി പരിശോധിച്ച് ഉറപ്പാക്കാന്‍ ഡെയറി ഡവലപ്മന്റ് ഡിപാര്‍ട്മെന്റ് തയാറാകേണ്ടതുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ കമ്പനികള്‍ ചെയ്യുന്നത്
വൃത്തിയുടെ കാര്യത്തില്‍ പൂര്‍ണമായ ശ്രദ്ധ നല്‍കിയാണു മില്‍മ വിപണനം ചെയ്യുന്നതെന്നു ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് പറഞ്ഞു. കൂടുതല്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത പ്ളാന്റ് വൃത്തിയാക്കുമ്പോഴാണ്. അതുകൊണ്ടു തന്നെ വാഹനങ്ങളും പ്ളാന്റും ഉള്‍പ്പെടെ തുടര്‍ച്ചയായി വൃത്തിയാക്കലും അണുവിമുക്തമാക്കലും ചെയ്യുന്ന ക്ളീന്‍സ് ഇന്‍ പ്ളേസ് ടെക്നോളജിയാണു മില്‍മ ഉപയോഗിക്കുന്നത്. ഓരോ ഘട്ടത്തിലെയും പരിശോധനയ്ക്കു പുറമേ കൃത്യമായ ഇടവേളയിട്ടു പാല്‍ പായ്ക്കറ്റുകള്‍ സാംപിളെടുത്തു പരിശോധിക്കുകയും ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. കര്‍ഷകന്‍ പാല്‍ അളന്നു സംഘത്തില്‍ നല്‍കുന്നതു മുതല്‍ തന്നെ ക്വാളിറ്റി പരിശോധന ആരംഭിക്കും. പാസ്ച്യുറൈസേഷനു ശേഷം പായ്ക്കറ്റിലാക്കിയതിനു ശേഷവും സാംപിളെടുത്തു പരിശോധന നടത്തും.  പ്രശ്നമുണ്ടെന്നുന തോന്നുന്നവ പിന്‍വലിക്കും.

പ്രമുഖ ബ്രാന്‍ഡുകളിലുള്ള പാല്‍ കമ്പനികളിലെല്ലാം പാലിന്റെ മാലിന്യം മണത്തറിയാന്‍ കഴിവുള്ള ലാബ് ടെക്നീഷ്യന്‍മാരുണ്ട്. പ്ളാന്റിലേക്കു വരുന്ന ഓരോ പാത്രം പാലും ഇളക്കിനോക്കിയ ശേഷം മണത്തു നോക്കും. ഇവര്‍ മണം പിടിച്ചു മാറ്റിവയ്ക്കുന്ന പാലുകള്‍ ലാബില്‍ ടെസ്റ്റ് ചെയ്താല്‍ ഫലം ‘അച്ചട്ടായിരിക്കും

ചൈനീസ് ചോക്ളേറ്റിലൂടെ വൃക്കരോഗം
കുട്ടികളുടെ പിടിവാശിക്കു വഴങ്ങി ചൂണ്ടിക്കാട്ടുന്നതെല്ലാം വാങ്ങിനല്‍കുന്ന മാതാപിതാക്കള്‍ അറിയുക; ചൈനീസ് ചോക്ളേറ്റുകള്‍ നിങ്ങളുടെ മക്കളുടെ വൃക്കയെ തന്നെ പുകച്ചുകളഞ്ഞേക്കാം. രാസവളങ്ങളിലും പ്ളാസ്റ്റിക്കിലും കാണുന്ന മെലാമിന്‍ എന്ന രാസവസ്തു പാലിലും പാല്‍ ഉല്‍പന്നങ്ങളിലും ചേര്‍ക്കാറുണ്ട്. പാലില്‍ പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു വേണ്ടിയാണിത്. കഴിഞ്ഞ ഏപ്രിലില്‍ 6000 ട്രങ്ക് മില്‍ക്ക് ചോക്ളേറ്റുകളാണു ചൈനയില്‍ നിന്ന് ഒരു പ്രമുഖ കമ്പനി ഇന്ത്യയിലേക്കു കയറ്റി അയച്ചത്. ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു മാസത്തേക്കു ചൈനീസ് ചോക്ളേറ്റ് ഇന്ത്യയില്‍ നിരോധിച്ചു. കഴിഞ്ഞ ജൂണില്‍ നിരോധനം പിന്‍വലിച്ചു.

കാശു കിട്ടിയാല്‍ എന്തന്വേഷണം?
തിരുനല്‍വേലിയില്‍ ഭേദപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡെയറിയുടെ മാനേജരുടെ വെളിപ്പെടുത്തലുകള്‍: ഏതു ബ്രാന്‍ഡില്‍ വേണമെങ്കിലും പാല്‍ എത്തിച്ചുതരാന്‍ കഴിയും. ലീറ്ററിനു 17.50 രൂപയാണ് ഈടാക്കുക. കേസുകള്‍ വന്നാല്‍ അതു തിരുനല്‍വേലി കോടതിയുടെ പരിധിയില്‍ മാത്രമായിരിക്കും. ഈ നിബന്ധനകള്‍ പാലിക്കാന്‍ തയാറാണെങ്കില്‍ പറയുന്ന ബ്രാന്‍ഡില്‍ പാല്‍ എത്തിച്ചുതരാന്‍ കമ്പനി ഒരുക്കം.

കേരളത്തിലെ പാല്‍ പരിശോധന എന്നതു പ്രഹസനമാണ്. അവിടെ നിന്നുള്ള ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ കമ്പനിയുമായി സ്ഥിരമായി ബന്ധപ്പെടാറുണ്ട്. പലപ്പോഴും ഭീഷണിയുടെ സ്വരമാണുള്ളത്. കമ്പനിയുടെ പാല്‍ പരിശോധനയ്ക്കെടുത്തിട്ടുണ്ടെന്നും കാണേണ്ടതു പോലെ കണ്ടാല്‍ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ഒത്തുതീര്‍ക്കാമെന്നും പറയും. പണവും സ്കോച്ചുമാണു പലര്‍ക്കും വേണ്ടത്. ഞങ്ങളുടെ ഉല്‍പന്നത്തിന് ഒരു കുഴപ്പവുമുണ്ടാകില്ല എന്നുറുപ്പുള്ളതുകൊണ്ട് ഭീഷണിക്കു വഴങ്ങില്ല.

തിരുനല്‍വേലിയിലെ പല കമ്പനികളുടെയും ആതിഥ്യം കേരളത്തിലെ ഫുഡ് ഇന്‍സെപക്ടര്‍മാര്‍ സ്വീകരിക്കുന്നുണ്ട്. പരിശോധനയ്ക്കു പാല്‍ എടുക്കാതിരിക്കാന്‍ വേണ്ടിയാണിത്. അഥവാ എടുത്താലും ഫലം കമ്പനിക്കാര്‍ക്ക് അനുകൂലമായിരിക്കും.

പാലിലെ മായം കണ്ടെത്താം
. തിളപ്പിക്കുമ്പോള്‍ പതിവില്ലാതെ നുരയും പതയും വരികയാണെങ്കില്‍ പാലില്‍ കാസ്റ്റിക് സോഡ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. നാവില്‍ വച്ചുനോക്കിയാല്‍ തരിപ്പുമുണ്ടാകും.
. രാസവസ്തുക്കള്‍ ചേര്‍ത്ത പാലുകൊണ്ടു നല്ല തൈരുണ്ടാവില്ല
. പാലിനു രൂക്ഷഗന്ധമുണ്ടെങ്കില്‍ ആന്റി ബയോട്ടിക്കുകള്‍ ചേര്‍ത്തതാണെന്നു മനസ്സിലാക്കാം.
. പ്രത്യേക തരത്തിലുള്ള മഞ്ഞനിറമുണ്ടെങ്കില്‍ പൊട്ടാസ്യം ഡൈക്രോമേറ്റ് ചേര്‍ത്തതായിരിക്കും.
. നല്ലവണ്ണം കാച്ചിയശേഷം പാല്‍ ഉപയോഗിക്കുന്നതാണു നല്ലത്.  ജ്യൂസുകള്‍, ഷെയ്ക്കുകള്‍ എന്നിവയ്ക്കു കാച്ചാത്ത പാലാണു പല കടക്കാരും ഉപയോഗിക്കുന്നത്.

മായപ്പാലില്‍ കോഴിക്കോട് ഒന്നാമത്
നിലവാരമില്ലാത്ത പാല്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല മുന്നില്‍. ഡയറി ഡെവലപ്മെന്റ് ഡിപാര്‍ട്മെന്റ് കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തൊട്ടാകെയുള്ള പാല്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയ്ക്ക് ‘ ഒന്നാം സ്ഥാനം. 25 സാമ്പിളുകളില്‍ ഒന്നില്‍ പോലും വേണ്ടത്ര നിലവാരം ഉണ്ടായിരുന്നില്ല. കൊഴുപ്പ്, കൊഴുപ്പേതര ഖര പദാര്‍ഥങ്ങള്‍ എന്നിയിലാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ പിന്നില്‍ നില്‍ക്കുന്നത്. ആകെ 328 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 152 എണ്ണവും നിശ്ചിത നിലവാരം പുലര്‍ത്തുന്നതായിരുന്നില്ല.

പാല്‍ കുടിക്കേണ്ടെന്നു വയ്ക്കാം. പക്ഷേ, പഴങ്ങളും പച്ചക്കറിയുമില്ലാതെ എങ്ങനെ ജീവിക്കും? –

കടപ്പാട് – മനോരമ

നവംബര്‍ 9, 2009

വിതുര ജഴ്സി ഫാമിനെ ഹൈടെക് ഫാമാക്കാന്‍ രണ്ടരക്കോടി

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 7:46 am

വിതുര: അടിപറമ്പ് ജഴ്സിഫാം ഹൈടെക് ഫാമാക്കി ഉയര്‍ത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടരക്കോടി രൂപ അനുവദിച്ചു. നബാര്‍ഡ് ഫണ്ടിലെ ആര്‍എസിഎഫില്‍നിന്നാണു തുക നല്‍കുന്നത്. ആധുനിക സൌകര്യങ്ങളോടുകൂടിയ കാലിത്തൊഴുത്തുകള്‍, മൃഗാശുപത്രി, പാലുല്‍പാദനം കൂട്ടാനുള്ള പദ്ധതികള്‍ എന്നിവ നടപ്പാക്കാനാണു തീരുമാനം. ഹൈടെക് ഫാമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനായി മന്ത്രി സി. ദിവാകരന്‍ 18നു ജഴ്സിഫാമിലെത്തും.

കടപ്പാട് – മനോരമ 9-11-09

ഓഗസ്റ്റ് 21, 2008

സായിപ്പ് പറയുന്നതും കേട്ട് കവര്‍ പാല്‍ വാങ്ങിക്കുടിച്ചാല്‍ ……

Filed under: Uncategorized — കേരളഫാര്‍മര്‍ @ 4:57 pm

പാല്‍ പതിവാക്കൂ… ആയുസ്സ്‌ വര്‍ദ്ധിപ്പിയ്‌ക്കാം

Milkപതിവായി പാല്‍ കുടിച്ചാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളെ അകറ്റി നിര്‍ത്തി ആയുസ്സ്‌ വര്‍ദ്ധിപ്പിയ്‌ക്കാം. ബ്രിട്ടനിലെ ശാസ്‌ത്രജ്ഞരാണ്‌ പാലിന്റെ പുതിയ ഗുണങ്ങള്‍ കണ്ടെത്തിയത്‌.

ദിവസേന ഏതാണ്ട്‌ അരലിറ്റര്‍ പാല്‌ കുടിയ്‌ക്കുകയാണെങ്കില്‍ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിയ്‌ക്കാന്‍ കഴിയുമത്രേ. പാല്‍ കുടിയ്‌ക്കുന്നത്‌ പതിവാക്കിയാല്‍ ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം( ടൈപ്പ്‌ 2) എന്നിവ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

45നും 59നും ഇടയില്‍ പ്രായമുള്ള 2,400 പുരുഷന്മാരില്‍ 25വര്‍ഷം തുടര്‍ച്ചയായി നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഗവേഷകര്‍ ഇക്കാര്യം

ഉറപ്പുനല്‍കുന്നത്‌. പഠനവിധേയരായവരില്‍ ആറില്‍ ഒരാള്‍ക്ക്‌ ഹൃദ്രോഗബാധയും പ്രമേഹവും ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാവര്‍ക്കും ആഴ്‌ചയില്‍ പ്രത്യേക അളവില്‍ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരില്‍ നിന്നും ചോദ്യാവലിവഴിയാണ്‌ പഠനത്തിന്‌ വേണ്ട വിവരങ്ങള്‍ ശേഖരിച്ചത്‌.

Cheese

ഇതില്‍ സ്ഥിരമായി പാല്‌ കുടിയ്‌ക്കുകയും പാലുല്‌പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തവരില്‍ ഇതുപയോഗിക്കാത്തവരെ അപേക്ഷിച്ച്‌ രോഗബാധ കുറവാണെന്നാണ്‌ കണ്ടെത്തിയത്‌. നിത്യേന അരലിറ്റര്‍ പാല്‌ നേരിട്ട്‌ ഉപയോഗിക്കുന്നവരില്‍ പാലുപയോഗിക്കാത്തവരെ അപേക്ഷിച്ച്‌ 62 ശതമാനം വരെ രോഗ്യസാധ്യത കുറവാണത്രേ.

പാലുല്‌പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നവരിലാകട്ടെ രോഗബാധ 56ശതമാനംവരെ കുറവാണെന്നും കണ്ടെത്തി. പാല്‌, പാല്‍ക്കട്ടി എന്നിവ പതിവായി ഉപയോഗിക്കുന്നവരില്‍ പോഷണാപചയം ഉണ്ടാകുന്നതിനുള്ള സാധ്യത പകുതിയായി കുറയ്‌ക്കുന്നുണ്ട്‌.

ഹൃയത്തിന്റെ അറകളെയും വാല്‍വുകളെയും ബാധിയ്‌ക്കുന്ന പലതരം രോഗങ്ങളും ഉണ്ടാക്കാനുളള സാധ്യതയും പാലുല്‌പന്നങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തിയവരില്‍ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പാലും പാലുല്‌പന്നങ്ങളും ഹൃദ്രോഗങ്ങള്‍ വരുത്തിവെയ്‌ക്കുമെന്ന പൊതുവായ വിശ്വാസത്തിന്‌ നേരെ വിപരീതമായ കാര്യങ്ങളാണ്‌ ബ്രിട്ടനിലെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്‌.

കടപ്പാട് – ദാറ്റ്സ്‌മലയാളം

ഡല്‍ഹിയില്‍ കുറെ നാള്‍ മുന്‍പ് ഒരു ഡോക്ടര്‍ നടത്തിയ പത്രപ്രസ്ഥാവന ആരും മറന്നുകാണാന്‍ വഴിയില്ല. പശുവിന്‍പാല്‍ ഹൃദയാഘാദത്തിന് കാരണമാകുന്നു എന്ന വാര്‍ത്തയായിരുന്നു. പശുവിന്‍ പാല്‍ നല്ലതാകണമെങ്കില്‍ അവയ്ക്ക് കൊടുക്കുന്ന തീറ്റ നല്ലതായിരിക്കണം.

ജൂലൈ 6, 2008

22 വര്‍ഷമായി ഞാനും വളര്‍ത്തുന്നു പശുക്കള്‍

Filed under: Uncategorized — കേരളഫാര്‍മര്‍ @ 12:35 pm

കടപ്പാട് 22 Jun, 2008 ലെ മാതൃഭൂമി കാര്‍ഷികരംഗം

പശുവളര്‍ത്തലില്‍ നൂറുദ്ദീന്‍ തികച്ചത്‌ നാലു പതിറ്റാണ്ട്‌

കോഴിക്കോട്‌ ജില്ലയിലെ പശുവളര്‍ത്തലുകാര്‍ക്ക്‌ ഏറെ സുപരിചിതനാണ്‌ കൊയിലാണ്ടിക്കടുത്ത്‌ ചെങ്ങോട്ട്‌കാവ്‌ പഞ്ചായത്തിലെ ചേലിയയിലെ മുതിരപ്പറമ്പത്ത്‌ നൂറുദ്ദീന്‍. പശുവളര്‍ത്തലിലെ സീനിയോറിറ്റി നോക്കിയാല്‍ നൂറുദ്ദീനെ കടത്തിവെട്ടാന്‍ അധികംപേരൊന്നും ഈ ജില്ലയില്‍ കാണില്ല. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ബാപ്പയെ പശുവളര്‍ത്തലില്‍ സഹായിച്ച കഥയാണ്‌ നൂറുദ്ദീന്‍േറത്‌. ഈ രംഗത്ത്‌ നാല്‌പതു വര്‍ഷത്തെ പരിചയം. പിതാവായ കോയട്ടിഹാജിക്ക്‌ ഏറെ പശുക്കളും ആടുകളുമുണ്ടായിരുന്നു. എസ്‌.എസ്‌.എല്‍.സി. പഠനത്തോടെ വിദ്യാഭ്യാസം നിര്‍ത്തിയ നൂറുദ്ദീന്‍ പശുപരിപാലനത്തില്‍ പ്രായോഗിക ഉപരിപഠനം തുടങ്ങി.
ചെറിയതോതില്‍ നടത്തിവന്ന പശുവളര്‍ത്തലില്‍ ഒരു വഴിത്തിരിവ്‌ വന്നത്‌ 35വര്‍ഷം മുമ്പ്‌ പേരാമ്പ്രയില്‍ സ്റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഒരു കാര്‍ഷിക വികസന ബ്രാഞ്ച്‌ തുടങ്ങിയതോടെയാണ്‌. പേരാമ്പ്രയിലും പരിസരങ്ങളിലും മികച്ചയിനം പശുക്കളെ വാങ്ങാന്‍ ഈ ബാങ്ക്‌ ലോണ്‍ കൊടുത്തുതുടങ്ങി. അന്നത്തെ ഒരു പശുവിന്റെ ലോണ്‍തുക 3000 രൂപയായിരുന്നു. ഈ തുകകൊണ്ട്‌ 15 ലിറ്റര്‍ പാല്‍ കിട്ടുന്ന എച്ച്‌.എഫ്‌. സങ്കരയിനം പശുവിനെ നൂറുദ്ദീന്‍ കരസ്ഥമാക്കി. പില്‍ക്കാലത്ത്‌ കൂടുതല്‍ സങ്കരയിനങ്ങളെ വാങ്ങി ഫാം വിപുലീകരിച്ചു.
നല്ല ഒരു ഡയറി ഫാം നടത്തുന്നതോടൊപ്പംതന്നെ നൂറുദ്ദീന്‍ നല്ലയിനം പശുക്കളെക്കൊണ്ടു വന്ന്‌ വില്‌പനയും തകൃതിയിലാക്കി. പശുപരിപാലനത്തില്‍ തത്‌പരയായ സൗദ നൂറുദ്ദീന്റെ ജീവിതപങ്കാളിയായതോടെ പശുവളര്‍ത്തലില്‍ കൂടുതല്‍ ലാഭം ലഭിക്കുവാന്‍ തുടങ്ങി.
ഏറെ ജോലിയും നൂറുദ്ദീന്‍ സ്വന്തമായി ചെയ്യുന്നു. പച്ചപ്പുല്ല്‌ മുടങ്ങാതെ കൊടുക്കാനായി തീറ്റപ്പുല്‍ കൃഷിയും ചെയ്യുന്നു. ഈ ആവശ്യത്തിനായി ഒരേക്കറിലധികം സ്ഥലത്ത്‌ നൂറുദ്ദീന്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നുണ്ട്‌. രോഗം വരുമ്പോള്‍ യഥാവിധി മൃഗാസ്‌പത്രിയുമായി ബന്ധപ്പെട്ട്‌ ചികിത്സ നടത്തുന്നു.
കൊയിലാണ്ടി താലൂക്കില്‍ ഏറ്റവും അധികം പാല്‍ സൊസൈറ്റികള്‍ക്ക്‌ കൊടുക്കുന്നതിനുള്ള മില്‍മയുടെ സമ്മാനം നൂറുദ്ദീനെ തേടിയെത്തിയിട്ടുണ്ട്‌. ഏതാനും വര്‍ഷമായി ഈ രംഗത്ത്‌ തന്നെ കടത്തിവെട്ടാന്‍ നൂറുദ്ദീന്‍ മറ്റാരെയും അനുവദിച്ചിട്ടില്ല.
മൂന്നു പ്രസവം കഴിയുമ്പോള്‍ പശുക്കളെ വില്‍ക്കുന്നു. കാളക്കുട്ടന്മാരെ ചെറുപ്പത്തില്‍ത്തന്നെ വില്‍ക്കുകയും പശുക്കുട്ടികളെ വളര്‍ത്തുകയുമാണ്‌ ചെയ്യാറ്‌. ഇവിടെ പ്രവര്‍ത്തിപ്പിക്കുന്ന ബയോഗ്യാസ്‌ പ്ലാന്റ്‌ വഴി വീട്ടാവശ്യത്തിനുള്ള ഗ്യാസ്‌ ലഭിക്കുന്നു.
നൂറുദ്ദീനും സൗദയും ഏറെ വാചാലരാവുന്നത്‌ തങ്ങളുടെ നന്ദിനി പശുവിനെപ്പറ്റി പറയുമ്പോഴാണ്‌. ആദ്യത്തെ പ്രസവത്തില്‍ത്തന്നെ പ്രതിദിനം 33 ലിറ്റര്‍ പാല്‍ നന്ദിനി എന്ന ഹോള്‍സ്റ്റീന്‍ ഫ്‌റീഷ്യനില്‍നിന്ന്‌ ലഭിച്ചുവത്രെ. നന്ദിനിയെ ദിനംപ്രതി മൂന്നുനേരം കറക്കുന്നു. മൂന്നാമത്തെ പ്രസവത്തോടെ നന്ദിനിക്ക്‌ ദിനംപ്രതി 40 ലിറ്ററില്‍ കുറയാതെ പാല്‍ ലഭിക്കുമെന്നാണ്‌ നൂറുദ്ദീന്റെ പ്രതീക്ഷ.
നന്ദിനിക്ക്‌ 150 രൂപയുടെ തീറ്റച്ചെലവ്‌ വരുന്നു. പാല്‍ വില്‍ക്കുന്ന വകയില്‍ മാത്രം 450 രൂപയോളം വരുമാനം കാണും. ദിനംപ്രതി 300 രൂപ ലാഭം. നൂറുദ്ദീന്റെ മൊബൈല്‍ നമ്പര്‍: 9745430780.

***********************************************

എന്റെ അനുഭവം

നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന കൂലിച്ചെലവും കാലിത്തീറ്റയുടെ വിലവര്‍ദ്ധനയും ലഭ്യതക്കുറവും ക്ഷീര കര്‍ഷകന്റെ നട്ടെല്ലൊടിക്കുമ്പോള്‍ ഇത്തരം പത്ര വാര്‍ത്തകളിലൂടെ ആകൃഷ്ടരായി ഈ മേഖലയിലേയക്ക് വരുന്നവര്‍ ആത്മഹത്യ തന്നെയാവും ചെയ്യേണ്ടിവരുക. ലിറ്ററിന് 17 രൂപ മില്‍മയുടെ കവര്‍ പാലിന് വിലയുണ്ടായിരുന്നപ്പോള്‍ 850 രൂപയടുപ്പിച്ച് ഒരു ചാക്ക് എള്ളിന്‍ പിണ്ണാക്കിനുണ്ടായിരുന്നത് പാല്‍വില 19 രൂപയായി ഉയര്‍ന്നപ്പോള്‍ പിണ്ണാക്കിന് 1500 രൂപയായി ഉയര്‍ന്നു. അത് മറ്റെല്ലാതീറ്റകള്‍ക്കും വില വര്‍ദ്ധിച്ചത് മാത്രമല്ല കിട്ടാനും ഇല്ല. എനിക്ക് കറവ സ്വയം ചെയ്യാന്‍ കഴിയുന്നു, തീറ്റപ്പുല്ല് പുരയിടത്തില്‍ത്തന്നെ ലഭ്യമാണ്, പാല് 18 രൂപ ലിറ്ററൊന്നിന് വില്‍ക്കുന്നു, പശുക്കള്‍ക്ക് വലിയ രോഗങ്ങളില്ല, ബയോഗ്യാസ് പ്ലാന്റും സ്ലറിയും പ്രയോജനപ്പെടുത്തുന്നു എന്നിട്ടും അഞ്ചു പൈസയുടെ ലാഭം എനിക്കില്ല എന്നുമാത്രമല്ല പ്രതിമാസം 6500 രൂപയുടെ പിണ്ണാക്കും കാലിത്തീറ്റയും ഞാന്‍ വാങ്ങുമ്പോള്‍ അത്രയും തുക പാലില്‍നിന്ന് ലഭിക്കണമെങ്കില്‍ പ്രതിദിനം എത്ര ലിറ്റര്‍ പാല്‍ വില്‍ക്കണം എന്ന് ഊഹിക്കാവുന്നതേയുള്ളു. ശരാശരി 10 ലിറ്ററില്‍ കൂടുതല്‍ കറക്കണം എന്ന ആഗ്രഹം എനിക്കില്ല. കഴിക്കുന്ന പാലിന് ഗുണം വേണം എന്ന ആഗ്രഹം ഉണ്ട്.


ഫെബ്രുവരി 14, 2008

മില്‍മയുടെ നഷ്ടത്തെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി

Filed under: മില്‍മ — കേരളഫാര്‍മര്‍ @ 1:06 pm

തിരുവനന്തപുരം: കാലാകാലങ്ങളില്‍ പാല്‍വില വര്‍ധിപ്പിച്ചിട്ടും മില്‍മയ്ക്ക് നഷ്ടം സംഭവിക്കുന്നതെന്താണെന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എം.സി. സഞ്ജീവ്പട്ജോഷിക്ക് മന്ത്രി സി. ദിവാകരന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ നഷ്ടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മില്‍മയുടെ വരവുചെലവ് കണക്കുകള്‍, പ്രവര്‍ത്തനശൈലി, കൊഴുപ്പും കൊഴുപ്പിതരഖരപദാര്‍ത്ഥങ്ങളും അടിസ്ഥാനമാക്കി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പ്രതിഫലം എന്നിവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ സ്വന്തം തീരുമാനപ്രകാരമാണ് വില ഉറപ്പിച്ച് പാല്‍ വാങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലെ സൊസൈറ്റികള്‍ക്ക് നല്‍കുന്ന തുക ഇവിടത്തെ കര്‍ഷകര്‍ക്ക് നല്‍കിയാല്‍ കൂടുതല്‍ പാല്‍ സംഭരിക്കാന്‍ കഴിയില്ലേയെന്ന് മന്ത്രി മില്‍മ എം.ഡി.യോട് ആരാഞ്ഞിട്ടുണ്ട്.

ആവശ്യമില്ലാത്ത തസ്തികകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഏതാനും വര്‍ഷം മുമ്പുവരെയും ലാഭത്തിലായിരുന്നു മില്‍മ.

പാല്‍വില ഉയര്‍ത്താന്‍ ധാരണയായ ഫിബ്രവരി 8ന് തന്നെയാണ് നഷ്ടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രി സഞ്ജീബ് പട്ജോഷിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഔദ്യോഗിക കാര്യങ്ങള്‍ക്കായി ആന്ധ്രപ്രദേശിലായിരുന്ന ജോഷി ബുധനാഴ്ച മടങ്ങിവന്നിട്ടേയുള്ളൂ. ഉടന്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുമെന്നാണ് അറിയുന്നത്.

കടപ്പാട്- മാതൃഭൂമി 14-02-08

ഫെബ്രുവരി 11, 2008

സര്‍ക്കാര്‍ സഹായത്തോടെ മില്‍മ റിച്ചാവുന്നു

Filed under: മില്‍മ — കേരളഫാര്‍മര്‍ @ 10:08 am

കര്‍ഷകരില്‍നിന്നും 14 രൂപയ്ക്ക് പാല്‍ സംഭരിച്ച് അതില്‍ നിന്ന് നിശ്ചിത ശതമാനം വെണ്ണ നീക്കം ചെയ്തശേഷം വെള്ളവും പാല്‍പ്പൊടിയും കൂട്ടിക്കലര്‍ത്തി 24 രൂപയ്ക്ക് തൈര് വില്‍ക്കുവാന്‍ കഴിയുന്ന മില്‍മ റിച്ച് ആകും എന്ന കാര്യത്തില്‍ സംശയം വേണ്ട. അറിയുവാനുള്ള അവകാശം വിനിയോഗിച്ച് പ്രതി വര്‍ഷം മില്‍മ വാങ്ങിയതെത്ര വിറ്റതെത്ര എന്ന ഒരു കണക്ക് ലഭിച്ചാല്‍ എത്രലക്ഷം ലിറ്റര്‍ വെള്ളം പാലായിമാറി എന്ന് മനസിലാക്കുവാന്‍ കഴിയും. ഇതോടൊപ്പം ചുവടെകാണുന്ന പത്രവാര്‍ത്തയും വായിക്കുക.

മില്‍മ വീണ്ടും റിച്ച് പാല്‍ വിപണിയിലിറക്കുന്നു

തിരുവനന്തപുരം: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ച റിച്ച് പാല്‍ മില്‍മ വീണ്ടും വിപണിയിലിറക്കുന്നു. കൊഴുപ്പ് കൂട്ടിയ ഈ പാലിന് 22 രൂപയാണ് പുതിയ വില. വിവാഹപ്പാര്‍ട്ടികള്‍ക്കും ഹോട്ടലുകാര്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രിയംകരമായ പാലെന്ന നിലയിലാണ് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വീണ്ടും റിച്ച് പാല്‍ കമ്പോളത്തിലെത്തിക്കുക. നേരത്തേ സര്‍ക്കാര്‍ പാല്‍വില കൂട്ടാതെ വന്ന സാഹചര്യത്തില്‍ താരതമ്യേന വിലകൂടിയ മില്‍മ റിച്ച് പാല്‍ കൂടുതലിറക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ മില്‍മ നിര്‍ബന്ധിതമാകുകയായിരുന്നു.

നിലവില്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച രണ്ടുരൂപ മില്‍മയുടെ നഷ്ടം നികത്താന്‍ പര്യാപ്തമല്ലാത്തതാണ് റിച്ച് പാല്‍ വീണ്ടും ഇറക്കാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള പാല്‍വരവ് പകുതിയായി കുറഞ്ഞതോടെ മഹാരാഷ്ട്രയിലേക്ക് പോകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ മില്‍മയ്ക്ക് മുന്നിലുള്ളത്. അങ്ങനെ വന്നാല്‍ 4.30 രൂപയുടെ നഷ്ടമാണുണ്ടാവുക. കര്‍ണാടകത്തില്‍ നിന്നും ഇപ്പോള്‍ നഷ്ടത്തിലാണ് പാലെടുക്കുന്നത്. രണ്ടുരൂപ കൂട്ടിയെങ്കിലും മില്‍മയ്ക്ക് ലഭിക്കുന്നത് 30 പൈസ മാത്രമാണ്. ഇനിയും കടുത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് ടോണ്‍ഡ്, ഡബിള്‍ ടോണ്‍ഡ് പാലിനൊപ്പം റിച്ച് പാലും വില്‍പ്പനയ്ക്കെത്തിക്കാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സൂചന.

പാലിനൊപ്പം പാല്‍ ഉത്പ്പന്നങ്ങള്‍ക്കും വില ഉയര്‍ത്തിയിട്ടുണ്ട്. ഇതില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള മില്‍മയുടെ ഒരു ലിറ്റര്‍ തൈരിന് ഇനി മുതല്‍ 24 രൂപ നല്‍കേണ്ടിവരും. ഫിബ്രവരി 12 നാണ് വിലവര്‍ദ്ധന പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ഇതിന് 22 രൂപയായിരുന്നു വില.

അതേസമയം പാല്‍ വിലവര്‍ദ്ധന സാധാരണക്കാരന്റെ കുടുംബബജറ്റ് അവതാളത്തിലാക്കിയിരിക്കുകയാണ്. നഗരവാസികളാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നാല് രൂപയാണ് പാല്‍ വില ഉയര്‍ന്നത്. നഗരപ്രദേശത്തുള്ളവര്‍ മിക്കവാറും ആശ്രയിക്കുന്നത് മില്‍മയെയാണ്. ഇവര്‍ക്കാകട്ടെ ടോണ്‍ഡ് പാല്‍ ലഭിച്ചില്ലെങ്കില്‍ റിച്ച് പാല്‍ വാങ്ങേണ്ടിയും വരും. ഗ്രാമീണ മേഖലയില്‍ മില്‍മയെ ആശ്രയിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണ്. ഗാര്‍ഹിക ഉത്പാദകരില്‍ നിന്ന് ലഭിക്കുന്ന പാലിന് മില്‍മപാലിന്റെ വില നല്‍കേണ്ടതുമില്ല. രണ്ടു മുതല്‍ മൂന്നുരൂപവരെ വിലകുറച്ച് പാല്‍ കിട്ടുന്നതോടൊപ്പം വിശ്വാസത്തോടെ വാങ്ങാമെന്നതും ഇവര്‍ക്ക് അനുഗ്രഹമാകുന്നു. ഇങ്ങനെ നോക്കുമ്പോള്‍ നഗരങ്ങളില്‍ ചേക്കേറിയിട്ടുള്ള ജീവനക്കാരടക്കമുള്ളവര്‍ക്കാണ് പാല്‍വിലവര്‍ദ്ധന ഇരുട്ടടിയാകുന്നത്. മാത്രവുമല്ല ഉയര്‍ന്നവില നല്‍കിയാലും യഥേഷ്ടം പാല്‍ കിട്ടാത്ത സ്ഥിതിയും ഇവര്‍ക്കുണ്ട്.

എന്നാല്‍ അടിയന്തരമായി പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിനോട് മന്ത്രി സി. ദിവാകരന് താത്പര്യമുണ്ടായിരുന്നില്ല. മില്‍മ ചെയര്‍മാനടക്കമുള്ള പ്രതിനിധികള്‍ക്ക് വില ഉയര്‍ത്താമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റേയും കേന്ദ്രമന്ത്രി ശരത്പവാറുമായുള്ള ചര്‍ച്ചയുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായത്. വില കൂട്ടിയില്ലെങ്കില്‍ പാലെടുക്കില്ലെന്ന മില്‍മയുടെ ഭീഷണി സര്‍ക്കാരിന്റെ മുന്നില്‍ വിലപ്പോകില്ലെന്ന് പരസ്യമായി വെല്ലുവിളിച്ച മന്ത്രി വിലവര്‍ദ്ധനയെ സംബന്ധിച്ച് മില്‍മാ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നത് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കടപ്പാട്- മാതൃഭൂമി 11-02-08 

കൂടാതെ മംഗളം വാര്‍ത്തയും കൂട്ടിച്ചേര്‍ത്ത് വായിക്കുക.

കാശില്ലെങ്കിലും ലക്ഷങ്ങള്‍ മുടക്കി കാശിക്കു പോകാന്‍ മില്‍മ ഉന്നതര്‍

ഫെബ്രുവരി 6, 2008

കേരളജനതക്ക് ശുദ്ധമായ പശുവിന്‍പാല്‍ ………………………..

Filed under: ക്ഷീരോത്പാദനം — കേരളഫാര്‍മര്‍ @ 5:55 pm

മില്‍മയും മാറി മാറി ഭരിച്ച സര്‍ക്കാരുകളും കേരളത്തിലെ മൃഗസംരക്ഷണം ഇന്നത്തെ നിലയില്‍ എത്തിച്ചു. എന്നാല്‍ മില്‍മയെ മുഖ്യപ്രതിയാക്കിയും ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആരും തന്നെ സത്യം മനസിലാക്കുന്നില്ല എന്നതാണ് വാസ്തവം. 1983 മുതല്‍ 2005 വരെ ഒരു യൂണിവേഴ്സിറ്റി രണ്ടാം ഗ്രേഡ് ഉദ്യോഗസ്ഥന് 10.51 % ശമ്പള വര്‍ദ്ധനരേഖപ്പെടുത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊത്തമായി ഉണ്ടായ ശമ്പള വര്‍ദ്ധനവിന്റെ അനുപാതം തന്നെയാണ്. കാര്‍ഷിക മേഖലയിലും ക്ഷീരോത്പാദനമേഖലയിലും അത്തരം ഒരു വളര്‍ച്ച കൈവരിക്കുവാന്‍ കഴിയാതെ പോയത് ഇവ രണ്ടും തകരുവാന്‍ കാരണമായി. വര്‍ദ്ധിച്ചുവരുന്ന ഐ.ടി മേഖലയുടെ കുതിപ്പും ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ ശമ്പളവും ഇടനിലക്കാരുടെ സ്വാധീനത്താല്‍ അതിന്റെ ഒരംശം പോലും കര്‍ഷകരില്‍ എത്തുന്നില്ല. ഭക്ഷ്യക്ഷാമവും പാല്‍ക്ഷാമവും പരിഹരിക്കുവാന്‍ ജനറ്റിക് എഞ്ചിനീയറിങ്ങ് ആണ് എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്ന് മനസിലാക്കണം മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍ ഒരു ജനറ്റിക് എഞ്ചിനീയറിങ്ങിനും കഴിയില്ല എന്നത്. മണ്ണില്‍നിന്ന് ഊറ്റിയെടുത്ത് തല്‍ക്കാലം പരിഹാരം കണ്ടെത്തുവാന്‍ കഴിഞ്ഞാലും അത് സര്‍വ്വ നാശത്തിനും വഴിവെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്ഷീരോല്‍പാദനം വര്‍ദ്ധിക്കണമെങ്കില്‍ മിതമായി പാല്‍തരുന്ന രോഗപ്രതിരോധശേഷിയുള്ള നമ്മുടെ പ്രകൃതിക്കിണങ്ങിയ പശുക്കളുടെ എണ്ണം കൂടുകയും അവയെ ലാഭകരമായി വളര്‍ത്തുവാന്‍ കഴിയുകയും വേണം. ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും, പാല്‍ വിപണന സംഘങ്ങളും കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമല്ല ഉത്പാദന ചെലവ് പരിഗണിക്കാതെ പാല്‍ വിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്. 1992 ല്‍ 3.25 രൂപയ്ക്ക് പാല്‍ വിറ്റിരുന്ന എനിക്ക് ലാഭം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പാല്‍ വിലയിലെ കുറവ് പരിഹരിക്കത്തക്കവിധം താണവിലക്ക് കാലിത്തീറ്റ ലഭ്യമാക്കി 5.50 രൂപ പ്രതിലിറ്റര്‍ വിലയ്ക്ക് പാല്‍ സംഭരിച്ച് 6.00 രൂപയ്ക്ക് വിറ്റിരുന്നത് സംഭരണവില 12.00 രൂപയായപ്പോള്‍ വിപണനവില 17.00 രൂപയായി. (ഇതെനിക്കറിയാവുന്ന ഏകദേശ കണക്കാണ്) ചുരുക്കിപ്പറഞ്ഞാല്‍ ഒരു രൂപ ലാഭത്തില്‍ 13.00 രൂപയ്ക്ക് വില്‍ക്കുവാന്‍ കഴിയണമായിരുന്നു. ഇത്തരത്തിലൊരു ആനുപാതിക വര്‍ദ്ധനവിന് പകരം പാലില്‍ നിന്ന് വെണ്ണയും നീക്കം ചെയ്ത് വെള്ളവും പാല്‍പ്പൊടിയും ചേര്‍ക്ക് സുന്ദരമായ പാല്‍ക്കവറുകളില്‍ വിപണിയില്‍ എത്തിക്കുന്നു. ഉപഭോക്താവ് എന്ന ജനത്തിനും അതാണ് ഇഷ്ടം. ശുദ്ധമായ പാല്‍ ആര്‍ക്കും കഴിക്കുവാന്‍ പാടില്ല എന്ന് ചില ഡോക്ടര്‍മാരും സഹായത്തിനുണ്ട്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പാലാഴി ഡയറിയുടെ പവന്‍ മില്‍ക്ക് ഇതിനൊരപവാദം തന്നെ. ക്ഷീരോദ്പാദക സംഘങ്ങള്‍ 12.60 രൂപയ്ക്ക് ക്ഷീരകര്‍ഷകനില്‍ നിന്ന് പാല്‍ വാങ്ങി അവിടെവെച്ച് 17 രൂപയ്ക്ക് വില്കുന്ന സംഭവവും ഈ മേഖലയിലെ പ്രശനങ്ങള്‍ക്കൊരുദാഹരണമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് രൂപ ഒരുകിലോ എള്ളിന്‍ പിണ്ണാക്കിന് വിലയുണ്ടായിരുന്നപ്പോള്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് കര്‍ഷകന് ആറുരൂപ ലിറ്ററൊന്നിന് വില ലഭിക്കുമായിരുന്നു. പിണ്ണാക്കിന് അഞ്ചിരട്ടിയായി വര്‍ദ്ധിച്ചപ്പോള്‍ പാല്‍ വില ഇരട്ടിയായി. അവിടെ മനസിലാക്കാം ക്ഷീരകര്‍ഷകരുടെ ആമേഖല കൈയ്യൊഴിയുവാനുള്ള തീരുമാനം. 2001-02 ല്‍ 27 ലക്ഷം ടണ്‍ പാല്‍ ഉദ്പാദിപ്പിച്ച സംസ്ഥാനം 2005-06 ല്‍ 20 ലക്ഷമായി കുറഞ്ഞപ്പോള്‍ വിപണന സംഘങ്ങള്‍ക്ക് ചെലവിന് പണം ഉദ്പാദനം കുറഞ്ഞ പാലില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. അത് കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട വില ലഭ്യമാക്കാതെ കര്‍ഷകരെ ആ മേഖലയില്‍ നിന്ന് ആട്ടിയോടിക്കുകയല്ലെ ചെയ്തത്? കൂടുതല്‍ പാല്‍ നല്‍കുന്ന പശുക്കളെ വളര്‍ത്തി പരിഹാരം കാണാമെന്ന വ്യാമോഹം പൂവണിയില്ല. അത്തരത്തില്‍ ഒരു ശ്രമം ഇന്ന് പശു വളര്‍ത്തുന്നവരും പശുക്കളെ കയ്യൊഴിയുവാന്‍ കാരണമാകും. കാരണം ക്ഷീരോദ്പാദനം കൂടിയ പശുക്കള്‍ക്ക് രോഗ പ്രതിരോധശേഷിയും കുറവായിരിക്കും. മാത്രവുമല്ല പാലിനും ഗുണം കാണില്ല. മാത്രവുമല്ല പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമില്‍ വീഴുന്ന ചാണകം, ഗോമൂത്രം മുതലായവ മണ്ണിന്റെ ജൈവ സമ്പുഷ്ടി വര്‍ദ്ധിപ്പിച്ച് കാര്‍ഷികോത്പാദന വര്‍ദ്ധനവിനും കാരണമാകും.

കാര്‍ഷികമേഖലയുടെയും മൃഗസംരക്ഷണമേഖലയുടെയും നിലനില്‍പ്പിന് ഉദ്പാദനചെലവിന് മുകളിലുള്ള വില കര്‍ഷകര്‍ക്ക് കിട്ടിയേ തീരൂ. ബംഗാളില്‍ പക്ഷിപ്പനിക്ക് പിന്നാലെ മൃഗങ്ങള്‍ക്ക് ആന്ത്രാക്സ് വന്ന് ചാകുന്നു. വ്യാവസായിക വളര്‍ച്ച ഇതിന് പരിഹാരമാകുമോ? സര്‍ക്കാര്‍ ശ്രമത്തില്‍ വന്‍കിടക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി ഡയറികള്‍ തുടങ്ങിയാല്‍ തകരുന്ന കാര്‍ഷികമേഖലയ്ക്ക് ആക്കം കൂടുകയേ ഉള്ളു. കാരണം ഇവിടെ ലഭ്യമായ ചാണകം മുഴുവനും അവര്‍ തീറ്റപ്പുല്‍കൃഷിക്കായി വിനിയോഗിക്കുകയും നിലവിലുള്ള കര്‍ഷകര്‍ ക്ഷീരോദ്പാദനം അവയാനിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ പിന്നീട് പാലിന്റെ വിലയുടെ നിര്‍ണയവും ഈ വന്‍കിടക്കാരുടെ കൈകളിലായി മാറും.

മനോരമ 07-02-08 ന് പ്രസിദ്ധീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.

കന്നുകാലികളുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ട് പൂഴ്ത്തി
തൊടുപുഴ: സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കുറവുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സെന്‍സസ് റിപ്പോര്‍ട്ട് മൃഗസംരക്ഷണ വകുപ്പ് രഹസ്യമാക്കിവച്ചു. കന്നുകാലികളുടെ എണ്ണത്തിലെ ഭീമമായ കുറവ് കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ ലഭ്യത കുറയ്ക്കുമെന്ന ഭയത്താലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാത്തത്.

ആദ്യ സെന്‍സസില്‍ കുറവു കണ്ടെത്തിയതിനെത്തുടര്‍ന്നു ഘടന മാറ്റി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തി വീണ്ടും കണക്കെടുപ്പു നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. സംസ്ഥാനത്തെ കടുത്ത പാല്‍ക്ഷാമത്തിന്റെ കാരണങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവിടേണ്ടെന്നാണു തീരുമാനം.

മുന്‍ സെന്‍സസ് അനുസരിച്ചു സംസ്ഥാനത്തുള്ള 32 ലക്ഷം കന്നുകാലികളുടെ എണ്ണത്തിലാണു ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അതേസമയം ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലൂടെ കോടികളുടെ ധനസഹായം നല്‍കിയിട്ടും ക്ഷീരകര്‍ഷകരെ കാലിവളര്‍ത്തലിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കാത്തതു പരാജയമായി വിലയിരുത്തിയിരുന്നു.

അതിലുപരി കാലിവളര്‍ത്തലില്‍നിന്നുള്ള വ്യാപകമായ കൊഴിഞ്ഞുപോക്ക് സംബന്ധിച്ചു മുന്നറിയിപ്പു നല്‍കാനോ തടയുന്നതിനോ ഇരു വകുപ്പുകള്‍ക്കും സാധിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നു. പാല്‍ ഉല്‍പാദന രംഗത്തേക്കു കടക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ശ്രമത്തിലും കര്‍ഷകരെ ആകര്‍ഷിക്കാനും സഹായിക്കാനുമുള്ള യാതൊരു നടപടിയുമില്ല.

ഒരു പഞ്ചായത്തില്‍ 1500 പശുക്കളെ നല്‍കുന്ന വിദര്‍ഭ പാക്കേജ്, പശുഗ്രാമം, കന്നുകുട്ടി പരിപാലനം തുടങ്ങി കോടികളുടെ പദ്ധതികളാണു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവയെല്ലാംതന്നെ ബോധവല്‍ക്കരണ പരിപാടികളിലും സെമിനാറുകളിലും പരിശീലനങ്ങളിലും പ്രഭാഷണങ്ങളിലും ഒതുങ്ങുന്നതാണ്. അതേസമയം കാലിവളര്‍ത്തലില്‍നിന്ന് ഒരു രൂപ പോലും വരുമാനം ഉയരുന്ന ഒരു പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല.

മില്‍മ രണ്ടു പ്രാവശ്യം വില വര്‍ധിപ്പിച്ചിട്ടും കര്‍ഷകനു വര്‍ധനവിന്റെ പകുതിപോലും ലഭിച്ചില്ല. രണ്ടു വര്‍ധനവും അന്യസംസ്ഥാന പാല്‍ ലോബിയെയാണു സഹായിച്ചത്.

കൂടാതെ പദ്ധതികള്‍ കേമമായി നടത്തുമ്പോഴും അവയുടെ പ്രയോജനം സംബന്ധിച്ചു വിലയിരുത്തല്‍ നടത്താറില്ല. പകരം ഫണ്ട് ചെലവഴിച്ചതു മാത്രമാണ് ഇതു സംബന്ധിച്ച യോഗങ്ങളില്‍ പരിശോധിക്കുക.

വികലമായ നയങ്ങളോടെ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പാകട്ടെ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്നതിലും യാതൊരു മാനദണ്ഡവും പുലര്‍ത്താറില്ല. ഏകദേശം 450 പശുക്കളുള്ള മന്ത്രി സി. ദിവാകരന്റെ മണ്ഡലത്തിലെ പഞ്ചായത്തായ കരുനാഗപ്പിള്ളിയിലും 15000 ല്‍ ഏറെ പശുക്കളുള്ള അട്ടപ്പാടിയിലും ഉദ്യോഗസ്ഥരുടെ എണ്ണം തുല്യമാണ്.

ജനുവരി 5, 2008

വിതുര ജഴ്സിഫാം ഒരു ക്ഷീര കര്‍ഷകന്റെ കാഴ്ചപ്പാടില്‍

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 9:35 am

സൗജന്യമായ സ്ഥലസൗകര്യങ്ങളും, തൊഴുത്തും ലഭ്യമാമെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ എത്ര ലക്ഷം രൂപയുടെ നഷ്ടം വിതുര ജഴ്സിഫാമിന് ഉണ്ടാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇരുപത്തിരണ്ട് പശുക്കളില്‍ നിന്നു കിട്ടുന്ന 250 ലിറ്റര്‍ പാല്‍ താല്കാലികമാണ്. വറ്റും കറവയാകുന്നതോടെ മുഴുവന്‍ പാല്‍ വിറ്റു കിട്ടുന്ന തുക കൊണ്ട് പശുക്കള്‍ക്കുപോലും തീറ്റ കൊടുക്കുവാന്‍ കഴിയില്ല. അതോടൊപ്പം 21 പശുക്കുട്ടികളെ വളര്‍ത്തി പ്രസവിക്കാറാകുന്നതുവരെ ശരാശരി 20,000 രൂപയുടെ ഏറ്റവും കുറഞ്ഞ ചെലവും കൂടി കണക്കാക്കണം. കൂടിയ വിലകൊടുത്ത് പശുക്കളെ വാങ്ങുകയും ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തതുകാരണം പശുക്കളില്‍ ചിലതെങ്കിലും ചത്തുകിട്ടിയാല്‍ അത്രയും ലാഭം.

5-1-07 ലെ പത്രത്തില്‍ ലഭ്യമായ പുണ്ണാക്ക് കിലോഗ്രാമിന് വിലകള്‍ ചുവടെ ചേര്‍ക്കുന്നു.

  • തേങ്ങപ്പിണ്ണാക്ക് 9.50 രൂപ
  • കടലപ്പിണ്ണാക്ക് 15.50 രൂപ
  • എള്ളുപിണ്ണാക്ക് 12.00 രൂപ

പശു ഒന്നിന് എട്ടുകിലോഗ്രാം സമീകൃതാഹാരം 90.00 രൂപ, കറവക്കൂലി 10.00 രൂപ, ഖരാഹാരം 25.00 രൂപ (ഈ വിലയ്ക്ക് ചെറുകിട ക്ഷീരോത്പാദകര്‍ക്ക് ലഭിക്കുകയില്ല) , കുളിപ്പിക്കാനും തൊഴുത്ത് കഴുകുവാനും മറ്റും 10.00 രൂപ എന്നിവ കൂടാതെ വെള്ളം ലഭ്യമാക്കുവാനും ലൈറ്റിനും മറ്റുമായി വേറെയും ചെലവുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഒരു പശുവില്‍ നിന്ന് കിട്ടുന്ന പാല്‍ മുഴുവന്‍ വിറ്റുകിട്ടുന്ന തുക ആ പശുവിന് വേണ്ടി ചെലവാക്കേണ്ടിവരും. അതുപോലെ തന്നെ മദികാണിച്ച് പലപ്രാവശ്യം കുത്തിവെച്ചാലും പശുക്കള്‍  പശുക്കള്‍ ഗര്‍ഭം ധരിക്കാതിരിക്കുക, പ്രസവസംബന്ധമായ അസുഖങ്ങള്‍, ക്യാല്‍സ്യത്തിന്റെ കുറവ്, കീറ്റോണ്‍ ബോഡീസ്, അകിട് വീക്കം മുതലായവയും നഷ്ടത്തിന് കാരണമാകുന്ന ചില ഘടകങ്ങളാണ്. അതിനോടൊപ്പം ഒരു പശുക്കുട്ടിയെ വളര്‍ത്തുവാന്‍ 20,000 രൂപ എവിടെ നിന്നാണ് കണ്ടെത്തുക? പശു ഒന്നിന് ശരാശരി 10.00 രൂപയുടെ ചാണകം കിട്ടുന്നത് പോലും ലാഭം എന്ന് പരയുവാന്‍ കഴിയില്ല. അത് പ്രയോജനപ്പെടണമെങ്കില്‍ കുറെ നെല്‍കൃഷികൂടി ഏറ്റെടുക്കണം. ഉപഭോക്താവിന് നല്ല അരിയും കൂടി കിട്ടുമല്ലോ. വയ്കോല്‍ കാലിത്തീറ്റയും ആകും.

പൊതുജനത്തിന്റെ നികുതിപ്പണം ചെലവാക്കി ഉപഭോക്തൃസംരക്ഷണത്തിനുവേണ്ടി പാല്‍ ലഭ്യമാക്കുമ്പോഴുള്ള ചെലവും അതിലൂടെ വന്നുചേര്‍ന്ന നഷ്ടവും പൂഴ്തിവെയ്ക്കുവാന്‍ കഴിയില്ലല്ലോ. എന്തായാലും ഇതേ രീതിയില്‍ മില്‍മ, ക്ഷീര പോലുള്ള മില്‍ക്ക് മാര്‍ക്കറ്റിംഗ് സൊസൈറ്റികള്‍ക്കുകൂടി ആവശ്യത്തിന് പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാക്കുന്നത് നല്ലതാണ്. ഒന്നുമില്ലെങ്കില്‍ പൊതുമേഖലയായതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ടി വരില്ലല്ലോ.

ജനുവരി 4, 2008

വിതുര ജഴ്സിഫാം

Filed under: തിരുവനന്തപുരം — കേരളഫാര്‍മര്‍ @ 3:17 pm

3-1-08

വിതുര ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയത് രഹസ്യമായെന്ന് പരാതി

വിതുര: ജനപ്രതിനിധികളുടെയും തൊഴിലാളി യൂണിയന്‍ ഭാരവാഹികളുടെയും പങ്കാളിത്തമില്ലാതെയാണ് വിതുര അടിപറമ്പ് ജഴ്സിഫാമിലേക്ക് പശുക്കളെ വാങ്ങിയതെന്ന് പരാതി. അഞ്ചുലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി 20 നാടന്‍ പശുക്കളെയാണ് ഈ മാസം ആദ്യം ഫാമിലേക്ക് വാങ്ങിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഫാം ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ മൃഗഡോക്ടര്‍മാര്‍, ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗം, തൊഴിലാളി പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതിക്കായിരുന്നു പശുക്കളെ വാങ്ങാനുള്ള ചുമതല. എന്നാല്‍ ഈ സമിതിയുടെ ആദ്യയോഗം മാത്രമേ നടന്നുള്ളൂവെന്നാണ് ആക്ഷേപം. ഫാമില്‍ കറവ തുടങ്ങിയശേഷമാണ് സമിതിയിലെ പലരും പശുക്കളെ വാങ്ങിയതറിഞ്ഞത്.

നെടുമങ്ങാട് താലൂക്കിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങിയത്. ഇടനിലക്കാരുടെ സഹായത്തോടെയായിരുന്നു ഇത്.

ശരാശരി 25,000 രൂപയ്ക്ക് മുകളില്‍ ഒരു പശുവിന് വിലയായിട്ടുണ്ട്. എന്നാല്‍ ഇവയുടെ പാലുല്പാദനം അത്രത്തോളം മെച്ചമല്ലെന്നാണ് വിവരം. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വിതുര ജഴ്സിഫാമില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പശുക്കളെ വാങ്ങിയത്. ഇതില്‍ അഴിമതി ഉണ്ടാവാതിരിക്കാന്‍ കൂടിയാണ് ബന്ധപ്പെട്ടവരുടെ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.

കുറച്ച് ആടുകള്‍ മാത്രം അവശേഷിച്ച നിലയില്‍ ജഴ്സിഫാം ഏറെനാളായി അനാധാവസ്ഥയിലായിരുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്തിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്ത പദ്ധതികളിലൂടെ ഫാം ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്. പക്ഷേ, നവീകരണത്തിന്റെ പേരിലുള്ള അഴിമതി അനുവദിക്കാനാവില്ലെന്ന് അടിപറമ്പ് നിവാസികള്‍ പറയുന്നു. ഒരുകാലത്ത് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിതുര ജഴ്സിഫാമിനെ തകര്‍ത്തതും ഇത്തരം അഴിമതികളായിരുന്നു.

അതേസമയം ഫാമിനുവേണ്ടി ആത്മാര്‍ഥമായി ജോലിചെയ്തത് ഇഷ്ടപ്പെടാത്ത ചിലരാണ് ദുഷ്പ്രചരണത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള ഡോ. ഷാജി റഹ്മാന്‍ ‘മാതൃഭൂമി’യോട് പറഞ്ഞു.

4-1-08

വിതുര ജഴ്സിഫാം പ്രവര്‍ത്തനം സുതാര്യമെന്ന് ജില്ലാ പഞ്ചായത്തംഗം

വിതുര : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിതുര അടിപ്പറമ്പ് ജഴ്സിഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും പശുക്കളെ വാങ്ങിയത് രഹസ്യമായിട്ടാണെന്ന ജനുവരി മൂന്നിലെ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ജില്ലാ പഞ്ചായത്തംഗം എസ്.സഞ്ജയന്‍ പ്രസ്താവനയില്‍ അറിയിച്ചു.

പ്രാദേശീക കര്‍ഷകരില്‍ നിന്നും പശുക്കളെ വാങ്ങുന്നതിന് ആറു ലക്ഷം രൂപയാണ് അനുവദിച്ചത്. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി നേരില്‍ക്കണ്ട് ബോധ്യപ്പെട്ട പശുക്കളെയാണ് വാങ്ങിയത്. 22 പശുക്കളെയും 21 കന്നുക്കുട്ടികളെയും വാങ്ങിയതിന് 4,84,000 രൂപ ചെലവായതായി സഞ്ജയന്‍ പറഞ്ഞു. ഇവയെ ഇന്‍ഷ്വര്‍ ചെയ്തതിന് 40,000 രൂപ, മരുന്ന് വാങ്ങിയതിന് 15,000 രൂപ, തൊഴുത്തിന്റെ അറ്റകുറ്റപ്പണിക്ക് 15,000 (വൈദ്യുതീകരണം, പ്ലമ്പിംഗ്, തറ), പശുക്കളെ കൊണ്ടുവന്നതിനും മറ്റും 21,000 രൂപ എന്നിങ്ങനെയും ചെലവ് വന്നിട്ടുണ്ട്. പ്രതിദിന പാലുല്പാദനം 250 നു മുകളിലാണെന്നും ജില്ലാ പഞ്ചായത്തംഗം അറിയിച്ചു.

ലേഖകന്റെ വിശദീകരണം

വിതുര ജഴ്സി ഫാമിലെ പശുവാങ്ങലിനെപ്പറ്റി ഉയര്‍ന്ന ആക്ഷേപങ്ങളെ കൂടുതല്‍ പ്രസക്തമാക്കുകയാണ് ജില്ലാ പഞ്ചായത്തംഗത്തിന്റെ പ്രസ്താവന. അതനുസരിച്ച് ശരാശരി ഒരു പശുവില്‍നിന്ന് കിട്ടുന്ന പരമാവധി പാല്‍ 11.3 ലിറ്ററാണ്. ഇത് പശുവിന്റെ വിലയുമായി പൊരുത്തപ്പെടുന്നില്ല. കാലിത്തൊഴുത്തിന്റെ വൈദ്യുതീകരണത്തിനും പ്ലമ്പിങ്ങിനും മറ്റുമായി 15,000 രൂപ ചെലവാക്കിയെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനായി പ്രാദേശികാടിസ്ഥാനത്തില്‍പ്പോലും ദര്‍ഘാസ് വിളിച്ചില്ല. പശു വാങ്ങലിനായി രൂപവത്ക്കരിച്ച സമിതി ഒറ്റ യോഗമേ കൂടിയിരുന്നുള്ളുവെന്ന ‘മാതൃഭൂമി’ വാര്‍ത്തയിലെ പരാമര്‍ശം ജില്ലാ പഞ്ചായത്തംഗം നിഷേധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പശുവാങ്ങലിന് രഹസ്യ സ്വഭാവം ഉണ്ടായിരുന്നുവെന്ന ആക്ഷേപത്തെ ഇത് സാധൂകരിക്കുന്നു.

വാര്‍ത്തകള്‍ക്ക് കടപ്പാട്- മാതൃഭൂമി

പഴയ ചില പോസ്റ്റുകള്‍

Filed under: പലവക — കേരളഫാര്‍മര്‍ @ 3:10 pm

Blog at WordPress.com.